പ്രസവിച്ച യുവതിയുടെ വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളേജിനെതിരേ ചികില്‍സാപിഴവെന്ന് പരാതി

 
വയനാട് ● മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികില്‍സാ പിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് രണ്ടര മാസത്തിനു ശേഷം തുണിക്കഷ്ണം പുറത്തുവന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരേ പരാതിയുമായി യുവതി രംഗത്തെത്തി.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ ദേവി(21)ക്കാണ് ദുരനുഭവമുണ്ടായത്. 

അസഹ്യമായ വേദനയെ തുടര്‍ന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29നാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കും മന്ത്രിക്കും യുവതി പരാതി നല്‍കി. മന്ത്രി ഒ ആര്‍ കേളു, ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പ്രസവം നടന്നത് ഒക്ടോബര്‍ പത്താം തീയതിയാണ്. 

പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയില്‍ പോയി. രണ്ടുതവണ ആശുപത്രിയില്‍ പോയിട്ടും സ്‌കാനിങ്ങിന് തയ്യാറായില്ലെന്നും യുവതി ആരോപിച്ചു. ഇതിനുശേഷമാണ് ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം പുറത്തുവന്നത്. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണികഷണം കുടുങ്ങാന്‍ കാരണമെന്ന് ആക്ഷേപം. ഡോക്ടര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
#wayanad #medicalcollege #mananthavady #health #kerala


Post a Comment

Previous Post Next Post